Monday, April 30, 2012

സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ട്രാവന്‍കൂറിന്റെ പ്രവര്‍ത്തന ലാഭത്തില്‍ 6.19 ശതമാനത്തിന്റെ വളര്‍ച്ച


സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ട്രാവന്‍കൂറിന്റെ പ്രവര്‍ത്തന ലാഭത്തില്‍ 6.19 ശതമാനത്തിന്റെ വളര്‍ച്ച ഉണ്ടായതായി എസ്‌.ബി.ടി. മാനേജിംഗ്‌ ഡയറക്‌ടര്‍ പി.നന്ദകുമാരന്‍ അറിയിച്ചു. ലാഭം മുന്‍വര്‍ഷത്തെ 1696 കോടി രൂപയെ അപേക്ഷിച്ച്‌ 1830 കോടി രൂപയായി. അസല്‍ പലിശ വരുമാനം എട്ടു ശതമാനം അഭിവൃദ്ധിപ്പെട്ടതാണ്‌ മുന്‍വര്‍ഷത്തെ 1176 കോടി രൂപയുടെ പ്രവര്‍ത്തന ലാഭത്തിന്റെ സ്‌ഥാനത്ത്‌ 1249 കോടി രൂപയായി വര്‍ധിക്കാനിടയായതെന്നും എം.ഡി. പറഞ്ഞു.

ബാങ്കിന്റെ മൊത്തം ബിസിനസ്‌ 104212 കോടി രൂപയില്‍നിന്നും 21.69 ശതമാനം വളര്‍ച്ചയോടെ 126816 കോടി രൂപയായി വര്‍ധിച്ചു. 58158 കോടി രൂപയുടെ നിക്ഷേപത്തില്‍ നിന്ന്‌ 71470 കോടി രൂപയായി നിക്ഷേപം ഉയര്‍ന്നു. 46044 കോടി രൂപയില്‍നിന്നും വായ്‌പ 55346 കോടി രൂപയായും വര്‍ധിച്ചു. 2011-12 സാമ്പത്തിക വര്‍ഷത്തില്‍ ആകെ വരുമാനം മുന്‍വര്‍ഷത്തെക്കാള്‍ 29 ശതമാനം വര്‍ധിച്ചിട്ടുണ്ടെന്നും നന്ദകുമാരന്‍ പറഞ്ഞു. 2011-12 ലെ ഇടക്കാല വിഹിതമുള്‍പ്പെടെ 10 രൂപ മുഖവിലയുള്ള ഓഹരിക്ക്‌ 18 രൂപ വാര്‍ഷികവിഹിതം ഡയറക്‌ടര്‍ ബോര്‍ഡ്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌. കാര്‍ഷിക മേഖലയിലെ വായ്‌പകള്‍ മുന്‍വര്‍ഷാന്ത്യത്തിലെ 5580 കോടി രൂപയുടെ സ്‌ഥാനത്ത്‌ 60 ശതമാനം വളര്‍ച്ചയോടെ 8902 രൂപയായപ്പോള്‍ കാര്‍ഷിക വിഭാഗത്തില്‍ എ.എന്‍.ബി.സി. നിര്‍ദിഷ്‌ട 18 ശതമാനത്തിനുമേല്‍ 19.15 ശതമാനം നേട്ടം കൈവരിച്ചു. മാര്‍ച്ച്‌ വരെ 13.20 ലക്ഷം ഉപാധിരഹിത അക്കൗണ്ടുകള്‍ തുടങ്ങിയതില്‍ 70 ശതമാനവും കേരളത്തിലാണെന്നും എം.ഡി. അറിയിച്ചു. അനുവദിക്കപ്പെട്ട സഹായ ഹസ്‌ത പദ്ധതി 13000ത്തോളം ഇടപാടുകാരെ ബാങ്ക്‌ ചേര്‍ത്തു. 

സാമ്പത്തിക വര്‍ഷത്തില്‍ തുറന്ന 87 ശാഖകള്‍ ഉള്‍പ്പെടെ ഇന്ന്‌ ബാങ്കിന്‌ 879 ശാഖകളുണ്ട്‌. 929 എ.ടി.എമ്മുകളും ബാങ്കിന്‌ ഇന്നുണ്ട്‌. തൃശൂരിലെ ഉള്‍പ്പെടെ ആകെ ആറു മേഖലാ ഓഫീസുകളും ഉള്ള ബാങ്കിന്‌ തിരുവനന്തപുരത്ത്‌ പ്രത്യേക പ്രവാസി സേവനശാഖയുമുണ്ട്‌. 

സ്വര്‍ണപ്പണയ വായ്‌പാ ലഭ്യത ഉറപ്പാക്കാന്‍ സംസ്‌ഥാനത്ത്‌ 13 ജില്ലകളിലും കന്യാകുമാരി ജില്ലയിലുമായി 14 പ്രത്യേക ഗോള്‍ഡ്‌ പോയിന്റ്‌ ശാഖകളും എസ്‌.ബി.ടിക്കുണ്ടെന്ന്‌ എം.ഡി. അറിയിച്ചു. 

മുന്‍ വര്‍ഷാന്ത്യത്തിലെ രജിസ്‌ട്രേഷന്‍ അപേക്ഷിച്ച്‌ 24.86 ശതമാനം വര്‍ധനയോടെ ബാങ്ക്‌ ഈ വര്‍ഷം പുതിയതായി 90434 ഇന്റര്‍നെറ്റ്‌ ബാങ്കിംഗ്‌ അക്കൗണ്ടുകള്‍ രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്‌. ബാങ്ക്‌ ചീഫ്‌ ജനറല്‍ മാനേജര്‍ എം.സി. ജേക്കബ്‌, ജനറല്‍ മാനേജര്‍മാരായ കണ്ണന്‍കുട്ടി, ഹരികൃഷ്‌ണന്‍, സജീവ്‌ കൃഷ്‌ണന്‍, ശാന്തനു മുഖര്‍ജി, രവിചന്ദ്‌ എന്നിവരും പങ്കെടുത്തു.

എസ്‌ബിടിയില്‍ 2000 പേരെ നിയമിക്കും



നാന്നൂറ്റിയമ്പത് ഓഫിസര്‍മാരും ലീഗല്‍ ഉള്‍പ്പടെ നാല്‍പ്പതോളം സ്പെഷലിസ്റ്റുകളും പുതുതായി നിയമിക്കുന്നവരില്‍ ഉള്‍പ്പെടും. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 987 പേരെ നിയമിച്ചതിന് പുറമേയാണ് 2000 പേരെ നിയമിക്കുന്നതെന്നും നന്ദകുമാരന്‍ അറിയിച്ചു.കഴിഞ്ഞ വര്‍ഷം ഓഫിസര്‍ തസ്തികയില്‍ 17 പേരേ നിയമിച്ചു. ക്ലറിക്കല്‍ തസ്തികയില്‍ 830 പേരേയും സബോഡിനേറ്റ് തസ്തികകളില്‍ 140 പേരേയും നിയമിച്ചു. 19 വയസില്‍ ക്ലറിക്കല്‍ തസ്തികയില്‍ ജോലി ലഭിക്കുന്നവര്‍ക്ക് മൂന്നു വര്‍ഷത്തിനകം ഓഫിസര്‍ ആവാനും സൌകര്യമുണ്ടെന്ന് നന്ദകുമാരന്‍ പറഞ്ഞു.

Wednesday, April 25, 2012

എസ്.ബി.ടി. പലിശനിരക്ക് പരിഷ്‌കരിച്ചു


എസ്.ബി.ടി.യുടെ പ്രവാസി കാലാവധി നിക്ഷേപ പലിശ നിരക്കുകള്‍ പരിഷ്‌കരിച്ചു. ഏപ്രില്‍ 19 മുതല്‍ പരിഷ്‌കരിച്ച നിരക്കുകള്‍ ബാധകമാകും. ഒരു വര്‍ഷം മുതല്‍ മൂന്നുവര്‍ഷത്തില്‍ താഴെ വരെ കാലാവധിയില്‍ നിക്ഷേപങ്ങള്‍ക്ക് 9 ശതമാനം പലിശ കിട്ടും. മൂന്നുവര്‍ഷം മുതല്‍ അഞ്ചുവര്‍ഷംവരെ 8.75 ശതമാനവും അഞ്ചുവര്‍ഷത്തിനുമേല്‍ 10 വര്‍ഷം വരെ 8.25 ശതമാനവുമാണ് പലിശ നിരക്ക്.

എസ്.ബി.ടി. ആഭ്യന്തര-എന്‍.ആര്‍.ഒ. കാലാവധി നിക്ഷേപങ്ങളുടെ പലിശനിരക്കുകളും പരിഷ്‌കരിച്ചു. ഈ നിരക്കുകള്‍ 2012 ഏപ്രില്‍ 19 മുതല്‍ പ്രാബല്യത്തില്‍ വരും.

15 ദിവസം മുതല്‍ 179 ദിവസം വരെ 7 ശതമാനവും 180 ദിവസം മുതല്‍ 1 വര്‍ഷത്തില്‍ താഴെ വരെ 8 ശതമാനം, 1 മുതല്‍ 3 വര്‍ഷത്തില്‍ താഴെവരെ 9 ശതമാനം, 500 ദിവസത്തിന് 9 ശതമാനം, 1000 ദിവസത്തിന് 9 ശതമാനം, 3 വര്‍ഷവും അതിനുമേല്‍ 10 വര്‍ഷം വരെ 8.75 ശതമാനം എന്നിങ്ങനെയാണ് പലിശ നിരക്ക്.

എസ്.ബി.ടി. ഒരു വര്‍ഷത്തിനുള്ളില്‍ നൂറ് പുതിയ ശാഖകള്‍ തുടങ്ങും


സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ഒരു വര്‍ഷത്തിനുള്ളില്‍ നൂറ് ശാഖകള്‍കൂടി തുടങ്ങുമെന്ന് മാനേജിങ് ഡയറക്ടര്‍ പി.നന്ദകുമാരന്‍ അറിയിച്ചു. കേരളത്തിലുടനീളവും മറ്റു മെട്രോ സിറ്റികളിലുമാണ് പുതിയ ശാഖകള്‍ തുടങ്ങുക. 2011-12 സാമ്പത്തികവര്‍ഷം ബാങ്ക് 24 ശതമാനം ബിസിനസ് വളര്‍ച്ചയാണ് ലക്ഷ്യമിട്ടതെങ്കിലും 28 ശതമാനം നേടാനായി. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ പത്ത് പ്രധാന ബാങ്കുകളിലൊന്നായി മാറുകയാണ് ലക്ഷ്യം -അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ സാമ്പത്തികവര്‍ഷം 87 പുതിയ ശാഖകള്‍ തുടങ്ങി. ഇതില്‍ കൂടുതലും ഉത്തര കേരളത്തിലാണ്. കാസര്‍കോട്ട് പത്തും കണ്ണൂരില്‍ ഒമ്പതും ശാഖകള്‍ തുടങ്ങി. കണ്ണൂരില്‍ തുടങ്ങിയ ഒമ്പത് ശാഖകള്‍ 90 കോടി രൂപയുടെ പുതിയ ബിസിനസ് ശേഖരിച്ചത് നേട്ടമായി. കണ്ണൂര്‍ മേഖലയില്‍ ആകെ 360 കോടിയുടെ ബിസിനസ് വര്‍ധന ഉണ്ടായി. ഇത് പുതിയ റെക്കോഡാണ്. ഈ സാമ്പത്തികവര്‍ഷം കണ്ണൂരില്‍ 20 ശാഖകളും കാസര്‍കോട്ട് അഞ്ച് ശാഖകളുംകൂടി തുറക്കും. സാമ്പത്തിക ഉള്‍പ്പെടുത്തലിന്റെ ഭാഗമായി കണ്ണൂരിലെ മയ്യിലില്‍ ഉള്‍പ്പെടെ 29 ഗ്രാമങ്ങളില്‍ എസ്.ബി.ടി. ശാഖകള്‍ തുടങ്ങി.

തിരുവനന്തപുരത്ത് ആരംഭിച്ച ഗ്രീന്‍ ചാനല്‍ കൗണ്ടര്‍ എല്ലാ ജില്ലകളിലെയും മെയിന്‍ ശാഖകളില്‍ ഉടന്‍ തുടങ്ങും. സ്വര്‍ണപ്പണയ വായ്പയ്ക്കും സ്വര്‍ണനാണയങ്ങളുടെ വിപണനത്തിനും മാത്രമായി തുടങ്ങിയ ഗോള്‍ഡ് പോയിന്‍റ് ശാഖകള്‍ വന്‍ വിജയമായതിനാല്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കും.

കണ്ണൂര്‍ വിമാനത്താവളം, അഴീക്കല്‍ തുറമുഖം തുടങ്ങി കണ്ണൂര്‍ ജില്ലയിലെ പ്രധാന അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലും എസ്.ബി.ടി. സഹകരിക്കും. ഈ പദ്ധതികള്‍ക്കായി രൂപവത്കരിക്കുന്ന എസ്.പി.വി.(സ്‌പെഷല്‍ പര്‍പ്പസ് വെഹിക്കിള്‍)കള്‍ക്ക് വായ്പ ലഭ്യമാക്കുന്നതിന് പുറമെ ആവശ്യമെങ്കില്‍ മൂലധന നിക്ഷേപവും നടത്തും. അഴീക്കലില്‍ പുതിയ ശാഖ ഉടന്‍ തുടങ്ങും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലായി ഏഴിടങ്ങളില്‍ ബാങ്ക് ട്രഷറി ഇടപാട് നടത്തുന്നുണ്ട്. ചക്കരക്കല്ലില്‍ ട്രഷറി ഇടപാട് ഉടന്‍ ആരംഭിക്കും.

കേരളത്തിലെ എന്‍.ആര്‍.ഐ. നിക്ഷേപത്തിന്റെ 30 ശതമാനത്തിലധികം എസ്.ബി.ടി.യിലാണ്. ബാങ്കിന്റെ ആറാമത് എന്‍.ആര്‍.ഐ. ശാഖ മലപ്പുറത്ത് ഉടന്‍ തുടങ്ങും. ദുബായില്‍ ബാങ്കിന്റെ റെപ്രസന്‍േററ്റീവ് ഓഫീസ് പ്രവര്‍ത്തനം തുടങ്ങി. 34 മണി എക്‌സ്‌ചേഞ്ച് കമ്പനികളുമായി എസ്.ബി.ടി.ക്ക് ധാരണയുണ്ട്. ഒമാനിലെ ഗ്ലോബല്‍ മണി എക്‌സ്‌ചേഞ്ച്, യു.എ.ഇ.യിലെ സിറ്റി എക്‌സ്‌ചേഞ്ച് എന്നീ എക്‌സ്‌ചേഞ്ച് കമ്പനികളുടെ മാനേജ്‌മെന്‍റ് നടത്തുന്നതും എസ്.ബി.ടി.യാണ് -നന്ദകുമാരന്‍ പറഞ്ഞു. ബാങ്ക് കോഴിക്കോട് സോണല്‍ മാനേജര്‍ ടി.കേശവ്കുമാര്‍, കണ്ണൂര്‍ എ.ജി.എം. എന്‍.വൈദ്യനാഥ് എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

ഭൗമദിനത്തില്‍ എസ്.ബി.ടി.യുടെ 'ഏര്‍ത്ത് വാക്ക്'


ലോകഭൗമദിനാചരണത്തോടനുബന്ധിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ 'എര്‍ത്ത് വാക്ക്' കൂട്ടനടത്തം സംഘടിപ്പിച്ചു. രാവിലെ 6.30 ന് കവടിയാര്‍ സ്‌ക്വയറില്‍ നിന്ന് കനകക്കുന്നു വരെയുള്ള കൂട്ടനടത്തത്തിന് മന്ത്രി വി.എസ്. ശിവകുമാര്‍, നഗരസഭ മേയര്‍ കെ. ചന്ദ്രിക, എസ്.ബി.ടി. മാനേജിങ് ഡയറക്ടര്‍ പി. നന്ദകുമാരന്‍ എന്നിവര്‍ നേതൃത്വം നല്‍കി. 

മുന്‍ അംബാസഡര്‍ ടി.പി. ശ്രീനിവാസന്‍, ഇന്‍കെല്‍ മാനേജിങ് ഡയറക്ടര്‍ ടി. ബാലകൃഷ്ണന്‍, കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അദ്ധ്യക്ഷ പദ്മിനി സെല്‍വന്‍ എന്നിവര്‍ക്കൊപ്പം ബാങ്കിന്റെ ജനറല്‍ മാനേജര്‍മാരായ സഞ്ജയ് കെ. സിങ്, സജീവ് കൃഷ്ണന്‍, രവി ഝാ, ശാന്തനു മുഖര്‍ജി, വി. കണ്ണന്‍കുട്ടി, എസ്. ഹരികൃഷ്ണന്‍ തുടങ്ങിയവരും നടത്തത്തിന്റെ മുന്‍നിരയില്‍ അണിചേര്‍ന്നു. എസ്.ബി.ടി., കെ.എസ്.ആര്‍.ടി.സി., ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാരെ കൂടാതെ എസ്.ബി.ടി. ക്രിക്കറ്റ്- ഫുട്‌ബോള്‍ ടീം അംഗങ്ങളും നടത്തത്തില്‍ പങ്കെടുത്തു.